Showing posts with label അമ്മു കുട്ടീ. Show all posts
Showing posts with label അമ്മു കുട്ടീ. Show all posts

Friday, November 17, 2006

അമ്മു കുട്ടീ

എന്റെ പ്രിയപ്പെട്ട അമ്മു കുട്ടീ....
നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ എന്റെ ഉറക്കംകെടുത്തുന്നു. നിന്റെ വെളുത്ത്‌ തുടുത്ത മേനിയില്‍ എന്റെ കൈ വിരലുകള്‍ നീന്തി തുടിച്ചതും. നിനക്കായ്‌ ഒരുക്കിയിട്ടുള്ള അടുക്കളയുടെ അരികിലുള്ള കിടപ്പുമുറിയില്‍ നിന്നും ആരൂമറിയാതെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നീ എന്നെ തേടിയെത്തിയതും എന്റെ മടിയില്‍ തലചായ്ച്ച്‌ മയങ്ങിയതും, എല്ലാമെല്ലാം......

ഞാന്‍ അടുക്കളയിലേയ്ക്ക്‌ വരുമ്പോള്‍, എന്നെ തൊട്ടൊരുമ്മിയുള്ള നിന്റെ നടത്തം മറ്റുള്ളവരെപ്പോലെ അമ്മയും ശ്രദ്ധിച്ചിട്ടുണ്ടാകണം. എന്നിട്ടും, നിന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായ്‌ ചെയ്യുന്നത്‌ കൊണ്ടാകണം നിന്നെ പറഞ്ഞ്‌ വിടാതിരുന്നതും അമ്മ നിന്നെ ഇഷ്ടപ്പെട്ടതും.

മീന്‍ വില്‍പ്പനക്കാരന്‍ മമ്മദിന്റെ സൈക്കിളിലെ പീ...പ്പീ..ശബ്ദം കേള്‍ക്കുമ്പോള്‍, വഴിയരികിലേയ്ക്കുള്ള നിന്റെ ഓട്ടവും അയാളുമായി തൊട്ടൊരുമ്മിയുള്ള നിന്റെ കിന്നാരവും കണ്ടപ്പോള്‍ ഞാന്‍ കരുതി നിനക്ക്‌ എന്നെക്കാള്‍ സ്നേഹം അയാളോടായിരിക്കുമെന്ന്. പക്ഷെ, അതെല്ലാം നല്ല മീനുകല്‍ കൈക്കലാക്കാനുള്ള നിന്റെ വിദ്യകളാണെന്ന് പിന്നീടാണെനിക്ക്‌ ബോധ്യമായത്‌.

അയല്‍പക്കത്തുള്ള നിന്റെ കൂട്ടുകാരുമായി കശപിശ കൂടുമ്പോള്‍ ആര്‍ക്കും പിടികൊടുക്കാതെ നീ ഓടി അകന്നതും, കൂട്ടത്തില്‍ കുറുമ്പനും വികൃതിയുമായ വട്ടക്കണ്ണന്‍ മണികണ്ടന്‍ നിന്നെ നോട്ടമിട്ട്‌ നടന്നതും ഒടുവില്‍ രക്ഷയില്ലന്ന് കണ്ട്‌ എന്റെ അടുത്തേയ്ക്ക്‌ നീ ഓടിയെത്തിയതും ഞാന്‍ ഓര്‍ക്കുന്നു.

കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായ്‌ ഒരു ദിവസം നീ എന്റെ കിടപ്പറയിലേക്ക്‌ കടന്ന് വന്ന്, എന്റെ നെഞ്ചില്‍ തല ചായ്ച്ച്‌ തേങ്ങി കരഞ്ഞതും... പിന്നീട്‌, അയല്‍ വീട്ടിലെ നാണിയമ്മൂമയുടെ പാത്രത്തില്‍ നിന്നും നീ പലഹാരം മോഷ്ടിച്ചെടുത്തെന്നും അതില്‍ കലി കയറി അവര്‍ നിന്നെ തല്ലിയതായിരുനെന്നും അവര്‍ പറഞ്ഞ്‌ ഞാനറിഞ്ഞു. നിന്റെ കള്ളത്തരങ്ങള്‍ അറിഞ്ഞിട്ടും ഞാന്‍ നിന്നെ വളരെയധികം സ്നേഹിച്ചു. കാരണം നിന്റെ സൗന്ദര്യം, സ്നേഹം... അത്‌ എനിക്ക്‌ മാത്രമയി നീ നല്‍കി. നിന്റെ സ്വഭാവ ദൂഷ്യത്തില്‍ കലി കയറി പല വട്ടം അമ്മ നിന്നെ പറഞ്ഞ്‌ വിടാന്‍ ഒരുങ്ങിയിട്ടും ഞാന്‍ പല കാരണങ്ങള്‍ പറഞ്ഞ്‌ അതൊഴുവാക്കി. പക്ഷെ ജോലിയിലുള്ള നിന്റെ വൈദഗ്ദ്യം! അതും നിന്നെ പറഞ്ഞ്‌ വിടാതിരിക്കാന്‍ ഒരു കാരണമായിരുന്നു.

തട്ടുമ്പുറത്തുള്ള ചിണ്ടനെലികളുടെ ശല്ല്യം ദിവസം പ്രതി കുറഞ്ഞ്‌ വരുമ്പോള്‍ ഞാന്‍ ഒര്‍ത്തില്ല, ഈ വീട്ടിലുള്ള നിന്റെ ജോലിയും തീര്‍ന്ന് വരുകയാണെന്ന്.

നിന്റെ നെറ്റിയിലെ മെയിലാഞ്ചി കുറിയും നീണ്ട്‌ വളഞ്ഞ വാലിലെ മഷിക്കട്ട കറുപ്പും ഒരിക്കലും മായാത്ത കലയായി എന്റെ ഹൃദയത്തില്‍പ്പതിഞ്ഞിരിക്കുന്നു.